Monday, June 13, 2011

മെയ്മഴ

മഴ കാണുമ്പോള്‍
മഴയെ ഒരു പാട്ടുകാരനായി


കൊള്ളുമ്പോള്‍ മഴ
ഒരു ചിത്രകാരനായി
ഞാനൊരു കാന്‍ വാസ്
ചിലപ്പോള്‍
ഞാനൊരു വൃത്തം
ചിലപ്പോള്‍
ഒരു നേര്‍വര,
ഒരു വളവ്
ഒരു തിരിവ്
കവിയുന്ന ഒരു തടാകം
ഇരിക്കപ്പൊറുതിയില്ലാത്ത
ഒരു നിബിഢവനം
പ്രകമ്പനം കൊള്ളുന്ന ഒരു നദി


ഋജുവായും തീഷ്ണമായും
മഴ എന്നെ പൊതിയുന്നു


ജല നിബിഢതയില്‍
എന്നെ വരക്കുമ്പോള്‍
കൂമ്പിപ്പോകാതിരിക്കാനും
തുളുമ്പിപ്പോകാതിരിക്കാനും
ഒഴുകിപ്പോകാതിരിക്കാനും
എന്നിലെ നാണം
പ്രാര്‍ത്ഥിച്ചു കോണ്ടിരിക്കും.

Monday, May 16, 2011

യാത്ര



ഓരോ
യാത്രയുടെ അന്ത്യവും
നിശ്ചലതയാണ്.
അണകെട്ടുകള്‍ പോലെ,
ഇനിയും ഇനിയുമെന്നായുന്ന
പ്രകമ്പനങ്ങള്‍
അകമെ നിറയുന്നുണ്ട്.

Monday, February 7, 2011

ഭൂമിയോടൊപ്പം പതിഞ്ഞു വീശിയ ഒരു കാറ്റ്

സൌമ്യമായ
കാറ്റായിരുന്നു ഞാന്‍



മരങ്ങള്‍
മനുഷ്യര്‍

വാസസ്ഥലങ്ങള്‍
വാഹനങ്ങള്‍

എനിക്കെതിരെ പറന്നു
എന്റെ പിടച്ചില്‍
ജനല്‍ പാളികളില്‍ മുഖമമര്‍ത്തി
ഒരു ദിവസം കൂടി അവസാനിക്കുന്നു,
ഒരു ജന്മം പോലെ
പക്ഷെ എല്ലാം തുടരുന്നു
ഭക്ഷണമൊഴിഞ്ഞ പാത്രം
തിരക്കൊഴിഞ്ഞ ശരീരം
കൂകിപ്പായുന്ന മനസ്സ്
നോട്ടും ചില്ലറകളും കലര്‍ന്ന
ബാഗിന്റെ പോക്കറ്റ്
ഇറങ്ങുമ്പോഴും കൂടെ പോരുന്ന
യാത്രയുടെ ഇരമ്പങ്ങള്‍
പാളത്തിന്റെ അനന്തത
എങ്ങുമെത്തായ്കയുടെ കനം
കീറിമുറിഞ്ഞ ഭൂപടം പോലുള്ള
അമ്മ വയറ്
വാക്കുകളിലെ ദഹനക്കേട്
ഉറക്കങ്ങളിലെ
പേടി സ്വപ്നങ്ങള്‍
ഉണര്‍ച്ചയില്‍
വെട്ടേണ്ട പുതു വഴികള്‍
എത്താദൂരങ്ങള്‍



എന്നിട്ടും
സൌമ്യമായ
കാറ്റായിരുന്നു ഞാന്‍

എല്ലാം അവസാനിപ്പിക്കുന്ന
കൊടുങ്കാറ്റായി നീയും.


(നേരത്തെ എഴുതിയ ഈ കവിത ചില മാറ്റങ്ങളോടെ സൌമ്യക്ക് സമര്‍പ്പിക്കുന്നു)

Thursday, December 9, 2010

മൌനം

മൌനം നിശബ്ദതയല്ല
ഘനീഭവിച്ച വാക്കുകളുടെ
അർത്ഥവും അഗ്നിയുമാണത്
മൌനത്തിൽ നിന്നും ഊർന്നു വീഴുന്ന
ശബ്ദത്തിന് വെടിയുണ്ടയേക്കാൾ ശക്തിയും
സ്പർശത്തേക്കാൾ ആഴവുമുണ്ട്
കുഴിച്ച് കുഴിച്ചെടുക്കുന്ന
മൂല്യം പോലെ
കീഴടിക്കിയാലും മതിവരാത്ത സ്വാതന്ത്ര്യം പോലെ.
ധ്വനിനിബിഢവും
ധ്യാനാത്മകവുമാണത്
വാക്കുകളുടെ വഴക്കുകളുടെ സുനാമികൾക്കിടയിലാണ്
നിന്റെ മൌനം പ്രിയതരമാകുന്നത്

Sunday, November 7, 2010

ദൂരങ്ങൾ

പ്രണയത്തിൻ ഭൂഖണ്ഡങ്ങൾ
അളന്നൊഴിയാൻ വയ്യെന്ന് നീയന്ന്
ചുംബനങ്ങൾ കൊണ്ടെന്നെ നീയളക്കുമ്പോൾ
ഞാൻ വളർന്ന് വളർന്ന്.............

തിരിച്ചെടുക്കാൻ കഴിയാത്ത ദൂരമെനിക്ക് നീയിന്ന്

Wednesday, August 18, 2010

ഓണം

രാത്രിയുടേയും പകലിന്റേയും
മൃദുലമാമതിരുകൾ
പരസ്പരമെന്ന മയക്കത്തിൽ
മാഞ്ഞുപോകവെ
ഒരു ഋതുവിന്റെ നിറ സൌമനസ്യത്തിൽ
എന്റെ തരിശുനിലങ്ങളെ നീ ഉഴുതുമറിച്ചു
വിളയെ സ്വപ്നം കണ്ടു കിടന്ന
എന്റെ വരണ്ടതും വിറപൂണ്ടതുമായ
വികാരവിസ്തൃതിയിൽ നീ പെയ്ത ആദ്യത്തെ മഴമണിയിൽ
ഒരു പൂമരത്തെ ഞാൻ വിടർത്തി
എന്റെ പൂക്കളുടെ തുഞ്ചത്ത്
നിന്റെ ശലഭവർണ്ണങ്ങൾ തുടിക്കുമെങ്കിൽ
പൂനിലാവും പൊന്നോണവും
എന്നുമെന്നുമിങ്ങനെ....

Sunday, June 20, 2010

ശബ്ദത്തിന്റെ നൃത്തച്ചുവടുകള്‍

അകാശത്തെ നിശബ്ദം ഭേദിക്കുന്നൊരു പക്ഷി
അരുവിക്കൊരു നിഴലായി ചായുന്നു
ഒറ്റക്കുതിപ്പിന്റെ അകലങ്ങള്‍ കൊണ്ട്
മോഹിപ്പിക്കുന്നു
ഒരു മരത്തെയാണ് അത്
ലക്ഷ്യമാക്കുന്നത്
പക്ഷെ കാടിന്റെ വന്യത
ഉള്ളിലൊതുക്കിയിട്ടുമുണ്ട്
കണ്ണുകളിലെ ശാന്തത കരളിന്റെ മറുപുറമല്ല
ചടുലമായ ആവേഗങ്ങള്‍
വിശ്രമം തേടുന്ന ശാന്തിയുമല്ല
കാടിനെ, മരത്തിനെ പക്ഷി ഒന്നു കുടഞ്ഞെടുക്കുമ്പോള്‍
നിലം പൊത്തുന്നതൊന്നിനേയും അത് കാണുന്നില്ല
ഉയരെയുണരും കണ്ണുകളില്‍ ആകാശനീലം
അനന്തമായ ലോകം പോലെ നിറയുന്നു
കാഴ്ചകള്‍ ഉള്ളില്‍ നിന്നുതന്നെ ഉലയണം
ഉയരണം
അതില്‍ നിന്നത്രെ ലോകം പിച്ച വെക്കുന്നതും
പരക്കുന്നതും
ഇതൊക്കെയാണ് *ബീഗം ആബിദാ പര്‍വീണ്‍ പാടുമ്പോള്‍
എനിക്ക് വിചാരവിസ്താരമായത്
(*ഗായിക)